തിരിച്ചെത്തുന്ന യാത്രക്കാർക്ക് സർക്കാർ ചെലവിൽ ഹോട്ടൽ ക്വാറന്റൈൻ നൽകുന്നത് അവസാനിപ്പിക്കാൻ ക്വീൻസ്ലാന്റിനു പിറകെയാണ് ന്യൂ സൗത്ത് വെയിൽസും തീരുമാനിച്ചത്.
മാർച്ച് 29 ന് സർക്കാർ ചെലവിലെ ഹോട്ടൽ ക്വാറന്റൈൻ നടപടികൾ തുടങ്ങിയ ശേഷം ഏറ്റവുമധികം പേർ തിരിച്ചെത്തിയത് സിഡ്നിയിലേക്കാണ്.
35,000ലേറെ പേർക്ക് ക്വാറന്റൈൻ ഒരുക്കിയതിലൂടെ 65 മില്യൺ ഡോളറാണ് സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത്.
ക്വാറന്റൈൻ ചെലവ് യാത്രക്കാരിൽ നിന്ന് ഈടാക്കാൻ വെള്ളിയാഴ്ച ചേർന്ന ദേശീയ ക്യാബിനറ്റ് തീരുമാനിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ ഇക്കാര്യം പ്രഖ്യാപിച്ചത്.
ജൂലൈ 18 മുതൽ സിഡ്നിയിലേക്കെത്തുന്നവരിൽ നിന്നാണ് ചെലവ് ഇടാക്കുക.
ജൂലൈ 13 തിങ്കളാഴ്ച മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാകും ഇത് ബാധകം.
പ്രായപൂർത്തിയായ ഒരാളിൽ നിന്ന് 3,000 ഡോളറാണ് 14 ദിവസത്തെ ക്വാറന്റൈനായി ഈടാക്കുന്നത്.
കുടുംബമായാണ് എത്തുന്നതെങ്കിൽ, പ്രായപൂർത്തിയായ ഒരാളിൽ നിന്ന് 3,000 ഡോളറും, മറ്റുള്ളവരിൽ നിന്ന് 1,000 ഡോളർ വീതവും ഈടാക്കും.
കുട്ടികൾക്ക് 500 ഡോളർ വീതമാണ് 14 ദിവസത്തെ ക്വാറന്റൈന് ഈടാക്കുക.
അതായത്, രണ്ട് കുട്ടികളും രണ്ട് മുതിർന്നവരുമുള്ള ഒരു കുടുംബത്തിന് 5,000 ഡോളർ ക്വാറന്റൈൻ ഫീസായി നൽകേണ്ടിവരും.
ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി ഒരു മാസത്തിനകം ഈ തുക നൽകിയാൽ മതി. ഹോട്ടൽച്ചെലവും ഭക്ഷണവും എല്ലാം ഉൾപ്പെടയാണ് ഇത്.
സാമ്പത്തിക പ്രതിസന്ധിയിലുള്ളവർക്ക് ഇളവിനായി അപേക്ഷിക്കാനും കഴിയും.
വിദേശത്തുള്ള ഓസ്ട്രേലിയക്കാർക്ക് എന്തു ചെയ്യണമെന്ന് തീരുമാനിക്കാൻ നാലു മാസത്തോളം ലഭിച്ചെന്നും, ഇനി ക്വാറന്റൈൻ ചെലവ് ഈടാക്കുന്നതിൽ തെറ്റില്ലെന്നും പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങൾ
ക്വീൻസ്ലാന്റും നോർതേൺ ടെറിട്ടറിയുമാണ് ഇപ്പോൾ ക്വാറന്റൈൻ ചെലവ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്.
നോർതേൺ ടെറിട്ടറി ഏപ്രിൽ നാലു മുതൽ തന്നെ ഒരാൾക്ക് 2,500 ഡോളർ നിരക്കിൽ ഫീസ് ഈടാക്കുന്നുണ്ട്.
ക്വീൻസ്ലാന്റ് ജൂലൈ ഒന്നിനാണ് ഫീസ് ഈടാക്കി തുടങ്ങിയത്.
ഒരാൾക്ക് 2,800 ഡോളറും, രണ്ടു പേർ ഒരുമിച്ചാണെങ്കിൽ 3,710 ഡോളറും, രണ്ടു മുതിർന്നവരും രണ്ടു കുട്ടികളുമുള്ള കുടുംബത്തിന് 4,620 ഡോളറുമാണ് ക്വീൻസ്ലാന്റിലെ ഫീസ്.
ജൂലൈ 17 മുതൽ വെസ്റ്റേൺ ഓസ്ട്രേലിയയും ഫീസ് ഈടാക്കും. സൗത്ത് ഓസ്ട്രേലിയയും ഇക്കാര്യം ഉടൻ പ്രഖ്യാപിക്കും.
വിക്ടോറിയയിൽ ഇപ്പോൾ രാജ്യാന്തര വിമാനങ്ങൾ അനുവദിക്കുന്നില്ല.
വിദേശത്തു നിന്ന് തിരിച്ചെത്താൻ അനുവദിക്കുന്നവരുടെ എണ്ണം വെട്ടിക്കുറയ്ക്കാനും ദേശീയ ക്യാബിനറ്റ് തീരുമാനിച്ചിരുന്നു.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.